മൊഴിമുത്തുകൾ-47

അദ്ധ്യാപകവൃത്തി


മൊഴിമുത്ത് :

തീ‍ർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും ആകാശ ഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും സമുദ്രത്തിലെ മത്സ്യവും ജനങ്ങൾക്ക് നല്ലത് പഠിപ്പിക്കുന്നവർക്ക് നന്മ വരുവാനായി പ്രാർത്ഥികുന്നവരാണ്. (തിർമുദി (റ) റിപ്പോർട്ട് ചെയ്ത ഹദീസ്)


മറ്റൊരു ഹദീസിൽ ഇങ്ങിനെ കാണാം. ‘ ഗുണകരമായ വിഷയം അറിയിച്ച് കൊടുക്കുന്നവൻ ആ ഗുണം ചെയ്തവനെപ്പോലെയാണ്. ആ ഗുണം ചെയ്തവന് കിട്ടുന്ന പ്രതിഫലം അത് അറിയിച്ചവനും(പഠിപ്പിച്ചവനും )ലഭിയ്ക്കുന്നതാണ്.


വിവരണം :

മനുഷ്യന് ഗുണകരമായ അറിവ് നേടുന്നതും അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നതും ഏറ്റവും പുണ്യമായ കാര്യമാണെന്നും ആകാശഭൂമിയിലുള്ള അല്ലാഹുവിന്റെ ചെറുതും വലുതുമായ സൃഷ്ടികൾ അവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കുമെന്നും, അറിവ് പകർന്ന് കൊടുക്കുന്നതിലൂടെ പകർന്ന് കിട്ടിയ അറിവനുസരിച്ച് പ്രവർത്തിക്കുന്നതിന്റെ നന്മ അത് പകർന്ന് കൊടുത്തയാൾക്കും ലഭിക്കുമെന്നും ഈ ഹദീസുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

കുറിപ്പ് :


അറിവ്‌ (വിദ്യഭ്യാസം)നേടല്‍ നിസ്കാരത്തേക്കാളും, നോമ്പിനേക്കാളും, ഹജ്ജിനേക്കാളും, അല്ലാഹുവിന്റെ വഴിയില്‍ സമരം ചെയ്യുന്നതിനേക്കാളും മഹത്വമുള്ളതാണെന്ന മൊഴിമുത്തിന്റെ തുടർച്ചയെന്നോണം ഈ ഹദീസുകൾ നമുക്ക് വായിച്ചെടുക്കാം. അറിവ് നേടുന്നതിന്റെയും ആ അറിവ് മറ്റുള്ളവർക്ക് ഗുണകരമാവുന്ന വിധത്തിൽ പകർന്ന് നൽകുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു ഹദിസുകളെല്ലാം. ഇസ്‌ലാമികമായി വിവക്ഷിക്കുമ്പോൾ അറിവുകളിൽ ഏറ്റവും ഉന്നതമായ അറിവ് ആത്മീയമായ അറിവും അദ്ധ്യാപകരിൽ ആത്മീയ അറിവ് പകർന്ന് കൊടുക്കുന്ന അദ്ധ്യാപകരുമാണ്. പക്ഷെ തത്വത്തിൽ അത്തരം ഒരു വേർതിരിവില്ലാ‍തെ തന്നെ അറിവ് പകർന്ന് കൊടുക്കുന്ന അദ്ധ്യാപകന്റെ മഹത്വം പൊതുവിൽ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.

‘വിദ്യാധനം സർവ്വധനാൽ പ്രധാന’മെന്ന് ഉത്ഘോഷിക്കുകയും വിദ്യ പകർന്ന് നൽകുന്ന അദ്ധ്യപകരെ മതാവിനും പിതാവിനുമൊപ്പം ബഹുമാനിക്കുകയും ചെയ്യുന്നതാണ് നമുടെ സംസ്കാരം. ഒരു ഉപജിവനമാർഗമെന്നതിനുപരി സേവനമായി അദ്ധ്യപകവൃത്തിയെ കണ്ടിരുന്നവരായിരുന്നു മിക്ക അദ്ധ്യപകരും. അതിനാൽ തന്നെ നമ്മുടെ ഗുരുക്കന്മാരെ (മത -ഭൌതിക വിത്യാസമില്ലാതെ) ഓർക്കുമ്പോൾ, അവരെ വഴിയിൽ കണ്ടുമുട്ടുമ്പോൾ നാം ഇന്ന് എത്ര ഉന്നതിയിൽ വിരാചിക്കുന്നവരാണെങ്കിലും അവർക്ക് മുന്നിൽ പഴയ വിദ്യാർത്ഥിയാവുന്നത്. അദ്ധ്യാപകരുടെ നിലപാടുകളിലുണ്ടയ മാറ്റത്തിനു ആനുപതികമായി അദ്ധ്യപകരോട് സമൂഹത്തിന്റെ കാഴ്ചപ്പാടിനും മാറ്റങ്ങളുണ്ടായിരിക്കുന്നു. സമൂഹത്തിൽ മൊത്തത്തിലുണ്ടായിരിക്കുന്ന ധർമ്മച്യുതിയുടെ ഭാഗമായി ഗുരു-ശിഷ്യബന്ധങ്ങൾക്ക് വരെ ആശാസ്യകരമല്ലാത്ത ഉലച്ചിലും വിടവും സംഭവിച്ചിരിക്കുന്നു. മത-ഭൌതിക വേർതിരിവില്ലാതെ ഈ അപചയം ദൃശ്യമാം വിധം വളരുകയാണോയെന്ന് ആശങ്കപ്പെടേണ്ട അവസ്ഥയാണുള്ളത്. ഗുരുശിഷ്യബന്ധം വിവരിക്കുന്ന ഹദീസ് പ്രകാരം, ''വിദ്വാനും (അധ്യാപകന്‍ ) വിദ്യാര്‍ത്ഥിയും ഗുണത്തില്‍ പങ്കുകാരാണ് (പരസ്പര പൂരകങ്ങള്‍ )

മുടക്കിയ പണം തിരിച്ച് പിടിക്കാനുള്ള മാർഗമായും, മറ്റു ചിലർ തങ്ങളുടെ വികലമായ ചിന്തകളും ആശയങ്ങളും, അടിച്ചേൽ‌പ്പിക്കാനുള്ള എളുപ്പവഴിയായും പരീക്ഷണ വസ്തുവായും തന്റെ വിദ്യാർത്ഥികളെളെ കണക്കാക്കി , തന്റെ പദവിയും അത് നേടി തരുന്ന അധികാര(?)വും ദുരുപയോഗം ചെയ്യുന്നതിലൂ‍ടെ ,‘ജനങ്ങൾക്ക് നല്ലത് പഠിപ്പിക്കുക്’ , ‘ ഗുണകരമായ വിഷയം അറിയിച്ച് കൊടുക്കുക’ എന്ന തത്വങ്ങളിൽ നിന്ന് എത്രയോ കാതം അകലേക്ക് പോവുകയാണ്. വിദ്യ നുകരാനെത്തിയ കുരുന്നുകൾക്കിടയിൽ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കുന്നവരെ അദ്ധ്യാപകർ എന്ന് സംബോധന ചെയ്യുന്നത് തന്നെ അഭികാമ്യമല്ല. അദ്ധ്യാപകവൃത്തി കേവലം ഒരു തൊഴിലായും ആ തൊഴിലിനു സമൂഹം നൽകുന്ന പിന്തുണ എന്തും ചെയ്യാനുള്ള (അത് ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലായാലും) അംഗീകാരമായും കരുതുന്നവർ അവർ മത രംഗത്തായാലും ഭൌതിക രംഗത്തായാലും പൊതു സമൂഹത്തിന്റെ നന്മയല്ല അഗ്രഹിക്കുന്നതെന്ന് വ്യക്തം. അദ്ധ്യാപകർ എന്നും സമൂഹത്തിന് മാതൃകയായി വർത്തിക്കുന്നവാരാവണം. അദ്ധ്യാപകന്റെ രീതികൾ, ചലനങ്ങൾ വരെ വിദ്യാർത്ഥികളിൽ സ്വാധീനമുണ്ടാക്കും അത് അവന്റെ /അവളുടെ ജീവിത പന്ഥാവിലെ വിജയ പരാജയങ്ങൾക്ക് നിതാനമായി വർത്തിക്കുന്ന പ്രധാനഘടകവുമാണ്. ഒരു വിദ്യാർത്ഥിയുടെ ജീവിതം മാറ്റി മറിയ്ക്കാൻ അദ്ധ്യാപകർക്ക് കഴിയുന്ന അനുഭവ പാഠങ്ങൾ മിക്കവർക്കുമുണ്ടാവുന്നത് അതുകൊണ്ട് തന്നെയാവാം.


അദ്ധ്യാപകവൃത്തിയെന്ന മഹത്തായ കർമ്മത്തോട് നീതി പുലർത്തി സമൂഹത്തിനു നന്മ പകർന്ന് കൊടുക്കുന്ന, നല്ലത് ഉപദേശിക്കുന്ന, ഗുണകരമായതിനെ പിൻ‌പറ്റാൻ അനുശാസിക്കുന്ന നല്ല അദ്ധ്യാപകരും അവരെ ബഹുമാനിക്കുന്ന വിദ്യാർഥികളും നാടിന്റെ മുതൽ കൂട്ടാണെന്നതിൽ സംശയമില്ല. അവരുടെ നന്മയ്ക്കായി നമുക്കും പ്രാർഥിക്കാം. അത്തരം അദ്ധ്യാപകരുടെ ദൈനം ദിന ആവശ്യങ്ങളും ആവലാതികളും അറിഞ്ഞ് നിവർത്തിച്ച് കൊടുക്കേണ്ടതും സമൂഹത്തിന്റെ ബാ‍ധ്യതയാണ്.