മൊഴിമുത്തുകൾ-46


'യാചന'


മൊഴിമുത്ത്:


"ആര് ജനങ്ങളോടെ യാചിക്കുകയില്ലെന്ന് ഉറപ്പ് നൽകുന്നുവോ ,അവന്ന് (പ്രതിഫലമായി) സ്വർഗം കൊണ്ട് ഉറപ്പ് നൽകുന്നു" ( സൌബാൻ (റ) ൽ നിന്ന് അബൂദാവൂദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ്)

"കയറുമായി മലകയറി മുതുകിൽ വിറക് കെട്ട് ചുമന്ന് കൊണ്ട് വന്ന് വിറ്റ് അഭിമാനം കാത്ത് സൂക്ഷിക്കുന്നതാണ് ജനങ്ങളോട് യാചിക്കുന്നതിനേക്കാൾ ഉത്തമം; ജനങ്ങൾ യാചിക്കുന്നവന് കൊടുത്താലും ഇല്ലെങ്കിലും "( സുബൈർ (റ) ൽ നിന്ന് നിവേദനം , ഹദീസ് ബുഖാരി 3/265, 4/260 )


"സ്വന്തം മുഖത്തെ മാംസം മാന്തിയെടുക്കുന്നതിനു സമമാണ് യാചന, ആരെങ്കിലും സ്വന്തം മുഖം രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അവൻ യാചന ഒഴിവാക്കട്ടെ, ഭരണാധികാരിയോടോ വളരെ അത്യാവശ്യ ഘട്ടത്തിലോ യാചിക്കുന്നവർ ഒഴികെ" ( അബൂദാവൂദ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ്)



വിവരണം:


സാമ്പത്തികമായും മറ്റും എത്ര ക്ലേശിച്ചാലും മറ്റുള്ളവരോട് യാചിക്കാതെ (അധ്വാനിച്ച് ) ജീവിതം നയിക്കുന്നവർ ആരാണോ അവർ വിശ്വാസികളിൽ ഉത്തമരാണെന്നും അവർക്ക് ആ ക്ലേശത്തിനു പ്രതിഫലമായി സ്വർഗപ്രവേശനം സാധ്യമാവുമെന്നും ഈ പ്രവാചക മൊഴിയുടെ നേരർത്ഥം.


കുറിപ്പ്:


ഇസ്‌ലാം യാചനയെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുകയും അധ്വാനിച്ച് ജീവിക്കുന്നതിന്റെ മഹത്വം പഠിപ്പിക്കുകയും ചെയ്യുന്നു. നബി (സ) തിരുമേനിയുടെ സവിധത്തിൽ വന്ന് ഒരു അനുചരൻ തന്റെ കഷ്ടപ്പാടുകൾ വിവരിക്കുകയും, അത് കേട്ടതിനു ശേഷം താങ്കളുടെ വീട്ടിൽ എന്താണുള്ളത് വില്ക്കാൻ പറ്റിയവ എന്ന് തിരുനബി അദ്ധേഹത്തോട് ചോദിക്കുകയും രണ്ട് പാത്രങ്ങൾ വിറ്റ് കിട്ടിയ പണം കൊണ്ട് മഴുവാങ്ങിപ്പിച്ച് വിറക് വെട്ടി കൊണ്ടുവന്ന് ചന്തയിൽ വിറ്റ്കിട്ടിയതിൽനിന്ന് ജീവിതചിലവ് കണ്ടെത്താൻ ഉപദേശിക്കുകയും ചെയ്തതും, പുണ്യറസൂലിന്റെ സദസ്സിൽ ഒരു സഹാബിയുടെ (അധ്വാനഭാരത്താൽ)പരുപരുത്ത കൈകൾ കൂട്ടിപ്പിടിച്ച് എല്ലാവർക്കും നേരെ ഉയർത്തി ‘നിങ്ങളിലാർക്കാണ് സ്വർഗത്തിലേക്ക് പോകുന്നകൈകൾ കാണേണ്ടതെന്ന് ‘ ചോദിച്ച സംഭവവുമെലാം മനപാഠമുള്ളവർ; അവരും പക്ഷെ തൊട്ടതിനും പിടിച്ചതിനുമെല്ലാം യാചനക്കിറങ്ങുന്ന കാഴ്ചകളാണിന്ന് ദർശിക്കാനാവുന്നത്. ആഢംബരജിവിത്തിനും പൊങ്ങച്ചത്തിന്റെ പേരിലെആചാരങ്ങൾക്കും വരെ പിരിവിനിറങ്ങുന്നവരുടെ ആധിക്യത്താൽ യഥാർത്ഥ ആവശ്യക്കാർ തിരസ്കരിക്കപ്പെടുന്നു.

യു.എ.ഇ യിൽ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട്. അബുദാബി പോലീസിനു കിഴിലെ ‘ലോ റെസ്പെക്റ്റ് കൾചർ’ വിഭാഗം അറിയിപ്പിൽ പറയുന്നത് പോലെ, മാന്യമായി ജീവിക്കാനുള്ള എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടും ,ചിലർ കാലാ കാലങ്ങളിൽ നിക്ഷേപം നടത്താനുള്ള മാർഗമായി (പ്രത്യേകിച്ച് റമദാനിൽ) യാചന തൊഴിലാക്കി സ്വീകരിക്കുകയാണ്. ഭിക്ഷാടനം മറ്റ് കുറ്റകൃത്യങ്ങളിലേക്ക് വാതിൽ തുറക്കുകയും ചെയ്യുന്നു എന്നും അതിനാൽ അബുദാബി എമിറേറ്റിലെ 1957 ലെ ഭിക്ഷാടനം സംബന്ധിച്ച പ്രാദേശിക നിയമം നമ്പർ 15 പ്രകാരം കുറ്റകൃത്യമായി കണക്കാക്കുകയും ചെയ്യുന്നു. ഭിക്ഷാടനം ചെയ്ത് പിടിക്കപ്പെടുന്നവർ പ്രവാസിയാണെങ്കിൽ അവനെ നാടു കടത്താനും നിയമമുണ്ട്. ഇത്തവണ പിടിക്കപ്പെട്ട ഒരു യാചകനിൽ നിന്ന് ഒന്നര ലക്ഷം ദിർഹം കണ്ടെത്തിയെന്ന് പത്രവാർത്തയുണ്ടായിരുന്നു. ജീവിതം മുഴുവൻ പ്രവാസഭൂമിയിൽ ചലവഴിച്ച് ജിവിതമില്ലാതെ ജീവിക്കുന്ന സാധാ‍രണക്കാരിൽ നിന്നാണിവർ ഇത്രയും തുക തട്ടിപ്പിന്റെ കണ്ണുനിർ വീഴ്ത്തി പിഴിഞ്ഞെടുക്കുന്നത്. ഇത്തരക്കാരെ കൊണ്ട് അർഹരായ പലർക്കും അവരുടെ വീതം കിട്ടാതെ പോകുന്ന അവസ്ഥയുമുണ്ട്. നമ്മുടെ നാട്ടിൽ ഓരോ പ്രദേശത്തുമുള്ള ധനാഢ്യർ മനസ് വെച്ചാൽ ആ പ്രദേശത്തുള്ളവരുടെ ആവശ്യങ്ങൾ മറ്റ് രാജ്യത്തേക്ക് അവരെ യാചനക്കുള്ള അംഗീകാര പത്രവും നൽകി പറഞ്ഞയക്കേണ്ട അവസ്ഥ ഒഴിവാക്കാവുന്നതേയുള്ളൂ.. പക്ഷെ ഇന്ന് പല കമ്മിറ്റികളും യാചനാപത്രം മുൻ‌കൂട്ടി തയ്യാറാക്കിവെച്ചിരിക്കയാണെന്ന് തോന്നുന്നു. ആവശ്യങ്ങളുന്നയിച്ച് വരുന്നവർക്ക് സീൽ ചെയ്ത് നൽകാൻ. ആരുടെ അധ്യാപനമാണ് കാറ്റിൽ പറത്തുന്നതെന്ന് അവർക്കറിവില്ലാതെയാണോ അതോ യാചന എന്നത് പുണ്യമായ ഒരു കാര്യമാണെന്നും അത് പിന്നെ റമദാനിലാവുമ്പോൾ പതിന്മടങ്ങ് പുണ്യമാണെന്നും ആരെങ്കിലും ഇവരെ തെറ്റിദ്ധരിപ്പിച്ചുവോ എന്തോ !!

ഇതിനൊരു മറുവശം ;യാചിക്കാതെ ജീവിതം മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലുള്ളവർ നമ്മുടെ ചുറ്റുവട്ടത്തിൽ തന്നെ മറ്റുള്ളവരെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അറിയിക്കാതെ തന്റെ അഭിമാനം കാത്ത് അരപ്പട്ടിണിയും മുഴുപട്ടിണിയുമായി കഴിയുന്നുണ്ടാവാം. അവരെ കണ്ടെത്തേണ്ടത് ഓരോ അയൽ‌വാസിയുടെയും ബാധ്യതയാണ്. (അവരുടെ മതമോ ,വർണ്ണമോ ,വർഗമോ അവിടെ വേർതിരിവ് വെക്കാൻ കാരണമാവുന്നില്ല.) . ധാന ധർമ്മങ്ങളെകുറിച്ച് വിശുദ്ധ ഖുർ‌ആൻ പറയുന്നു. ‘ നിങ്ങൾ എന്ത് ചെലവഴിച്ചാലും അല്ലാഹു അതിനു പകരം തരുന്നതാണ് (സബ‌അ്: 39). ഏറ്റവും ചുരുങ്ങിയത് നമ്മുടെ അയൽ‌വാസികളെ പരസ്യമായ യാചനയിലേക്ക് തള്ളിവിടാതിരിക്കാൻ നമുക്കാവത് ചെയ്യാം അതിനു ഈ പരിശുദ്ധ റമദാൻ മാസം ഒരു പ്രചോദനമാകട്ടെ.

തന്റെ മകന് മാറാരോഗം ബാധിച്ച് ചികിത്സയ്ക്ക് വഴികാണാതെ മദ്രസാധ്യാപകൻ ചുമട്ട്തൊഴിലെടുക്കുന്ന വാർത്ത ഇന്നലത്തെ പത്രത്തിൽ വായിച്ചു. അഭിമാനിയായ ആ അധ്യാപകൻ ഒരു മാതൃകയാവട്ടെ മറ്റുള്ള അലക്കിതേച്ച യാചകർക്ക്.അദ്ധേഹത്തിന്റെ ദയനീയാവസ്ഥക്ക് എത്രയും വേഗം ഒരു പരിഹാരമുണ്ടാക്കാൻ അന്നാട്ടുകാർക്ക് തന്നെ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ..ഏവർക്കും റമദാൻ മുബാറക്