മൊഴിമുത്തുകൾ-44


മൊഴിമുത്ത് :

അബ്ദുല്ല (റ)യിൽ നിന്ന് നിവേദനം: “കടം ഒഴിച്ച് മറ്റെല്ലാ പാപങ്ങളും രക്തസാക്ഷിക്ക് അല്ലാഹു പൊറുത്തുകൊടുക്കും (മുസ്‌ലിം )



വിവരണം:


രക്‌തസാക്ഷിയായവരെ മരണപ്പെട്ടവർ എന്ന് പറയരുതെന്ന് ഉത്ബോധിപ്പിക്കുന്ന ഇസ്‌ലാം പക്ഷെ അങ്ങിനെ മഹത്വം കല്പിക്കുന്ന ഷഹീദിന് (രക്‌തസാക്ഷിക്ക്)പോലും താൻ ജീവിതകാലത്ത് വരുത്തിവെച്ച വീട്ടാകടങ്ങൾക്ക് ഇളവുകളില്ലെന്നും അതിനു ഉത്തരമേകേണ്ടതുണ്ടെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. കടം വരുത്തുന്നതിലെ ഗൌരവമാണ് നമ്മെ ഇതിലൂടെ ബോധ്യപ്പെടുത്തുന്നത്.

കുറിപ്പ്:


നിരവധി ഹദീസുകൾ ഈ വിഷയവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുനബി(സ.അ) തങ്ങളുടെ ഇഹലോക ജീവിത കാലത്ത് നബി(സ.അ) തങ്ങൾ, കടവുമായി മരണപ്പെട്ട ആളുടെ മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം നൽകാൻ വിമുഖത കാണിക്കുകയും ,അവിടെകൂടിയവർ മരണപ്പെട്ടവ വ്യക്തിയുടെ കട ബാധ്യതകൾ ഏറ്റെടുത്ത ശേഷം മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം വഹിക്കുകയും ചെയ്ത ചരിത്രം ഓർക്കുക. കടം ബാക്കി വെച്ച് മരണപ്പെടുന്നതിന്റെ ഗൌരവം എത്രമാത്രമുണ്ടെന്ന് പഠിപ്പിക്കുകയായിരുന്നു തിരുനബി(സ.അ). ഇന്ന് ആ തിരുദൂതരുടെ അനുയായികളായിരിക്കാം ഒരു പക്ഷെ ആവശ്യത്തിനും, അനാവശ്യത്തിനും, ആഡംബരത്തിനും, പൊങ്ങച്ചത്തിനുമായി യാതൊരു തത്വദീക്ഷയുമില്ലാതെ കടം വാങ്ങിക്കൂട്ടുന്നവരിൽ മുൻപന്തിയിൽ.

കടം വാങ്ങാനുള്ള രണ്ട് കാർഡെങ്കിലും ഇല്ലാത്തവരെ മറ്റുള്ളവർ പുച്ഛത്തോടെ വീക്ഷിക്കുന്ന ഇന്ന് കടം വാങ്ങുക എന്നത് ഒരു ക്രെഡിറ്റാ‍യാണ് കണക്കാക്കപ്പെടുന്നത്. ആധുനിക ക്രയ-വിക്രയങ്ങളിൽ ഒരു പക്ഷെ ഒഴിച്ച് കൂടാനാവാത്ത ഒരു പ്ലാസ്റ്റിക് കാർഡ് അതിന്റെ വഴിവിട്ട ഉപയോഗത്തിലൂടെ എത്രയോ ജന്മങ്ങൾ വഴിയിൽ യാത്ര അവസാനിപ്പിച്ചിരിക്കുന്നു. മോഹന വാഗ്ദാനങ്ങളുമായി ഏജൻസികൾ വീട്ടു പടിക്കലെത്തുമ്പോൾ വരാനിരിക്കുന്ന പ്രഹേളികകളെകുറിച്ച് ബോധവാനാകാതെ ആവശ്യമില്ലാതെയും പലരും അതിന്റെ കെണിവലകളിൽ തലവെച്ച് കൊടുക്കുന്നു. പിന്നെ അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തവിധം കണ്ണികൾ മുറുകുമ്പോഴേക്ക് കാര്യങ്ങൾ കൈവിട്ടു പോയിരിക്കും.

നമ്മുടെ വരുമാനത്തിലൊതുങ്ങി ജീവിക്കാൻ പൊങ്ങച്ചം അനുവദിക്കാത്തത് കൊണ്ട് മാത്രം, മറ്റുള്ളവർ കാട്ടിക്കൂട്ടുന്നത് കണ്ട് അനുകരിക്കാൻ അത് പോലെ തനിക്കുമാവാൻ ഏത് വിധേനയും കടം വാങ്ങി കാര്യങ്ങൾ നിറവേറ്റുവാൻ വെമ്പൽ കൊള്ളുന്നവർ അതെങ്ങിനെ കൊടുത്ത് വീട്ടുമെന്ന് പലപ്പോഴും ചിന്തിക്കാറില്ല. പലരുടെയും ചിന്ത കടം വാങ്ങി എങ്ങിനെ കൊടുക്കാതെ രക്ഷപ്പെടാം എന്നാണിപ്പോൾ. അവർക്കുള്ള ഒരു താക്കിതാണ് മേൽ ഹദിസ്.


അത്യാവശ്യഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വന്നാൽ അത് അവധിക്ക് തിരികെനൽകാൻ പരിശ്രമിക്കുന്ന പ്രവണത പലരിലും ഇന്നില്ല. കടം നൽകി സഹായിച്ചവൻ പിന്നീടത് തിരികെ ചോദിച്ചാൽ പഴികേൾക്കേണ്ടിവരുന്ന അവസ്ഥയാണ്. വട്ടിപ്പലിശക്കാർ ഗ്രാമഗ്രാമന്തരങ്ങളിൽ തങ്ങളുടെ ഇരകളെതേടി രാവിലെ മുതൽ റോന്ത് ചുറ്റുമ്പോൾ ,പിന്നീട് കൊടുത്താൽ മതിയല്ലോ എന്ന ചിന്തയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി കടം വാങ്ങിക്കൂട്ടി അവസാനം ജീവിതം നരകതുല്യമാക്കുന്നവർ ഇന്ന് ഏറെയാണ്. അവരെ അകറ്റി നിർത്താൻ കടക്കെണിയിൽ അകപ്പെടാതിരിക്കാൻ ആദ്യമായി വേണ്ടത് നാം നമ്മുടെ പരിമിതികൾ മനസിലാക്കുകയും ജീവിതത്തിനു ചിട്ടയും ഒതുക്കവും വരുത്തുകയുമാണ്.

ഉള്ളപ്പോൾ ഇല്ലാത്തവനെപ്പോലെയും (ഉള്ളതിനാൽ ആർഭാടം കാണിക്കാതെ, പൊങ്ങച്ചത്തിനു ചിലവഴിച്ച് നശിപ്പിക്കാതെ ) ഇല്ലാത്തപ്പോൾ ഉള്ളവനെപ്പോലെ (മറ്റുള്ളവരെ നമ്മുടെ ഇല്ലായ്മകൾ അറിയിക്കാതെ പരമാവധി ഒതുങ്ങി) ജീവിക്കാനും എന്ന് നാം പഠിക്കുന്നുവോ അന്നേ നാം ഈ കടക്കെണിയിൽ നിന്ന് മോചിതരാവൂ..


അതിനു ആദ്യം നാം സ്വയം തിരിച്ചറിവു നേടുകയും ഒപ്പം നമ്മുടെ കുടുംബത്തെ ബോധവത്കരിക്കുകയും ചെയ്യുക. അത്യാവശ്യഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വന്നാൽ അത് കൊടുത്തു വീട്ടാനുള്ള മനസും അതിനുള്ള പ്രയ്തനവും നമ്മിലുണ്ടായിരിക്കണം. അപ്പോൾ കടം വീടാനുള്ളാ വഴികൾ അനുഗ്രഹത്താൽ തുറക്കപ്പെടുകതന്നെ ചെയ്യും. ബാധ്യതകൾ ഇല്ലാത മരണപ്പെടാൻ ജഗന്നിയന്താവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ.