മൊഴിമുത്തുകൾ-33

നന്മയിലേക്കുള്ള മുന്നേറ്റം

മൊഴിമുത്ത്‌ :

  • നബി(സ) പറഞ്ഞു ' നിങ്ങൾ സൽകർമ്മങ്ങൾ കൊണ്ട്‌ മുന്നേറുക. ഇരുൾ മുറ്റിയ രാത്രിയുടെ ഖണ്ഡങ്ങൾ പോലെയുള്ള (അഥവാ പരസ്പരം ചേർന്നതും വേർതിരിക്കാനാവാത്തതുമായ വിധത്തിലുള്ള ) കുഴപ്പങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. .......... '
    ( അബൂഹുറൈറ (റ) നിവേദനം ചെയ്ത ഹദീസ്‌ , മുസ്‌ ലിം (റ) റിപ്പോർട്ട്‌ ചെയതത്‌ # 118 )

  • ദുഷ്ടനായ ഹജ്ജാജിന്റെ പീഢനങ്ങളെ കുറിച്ച്‌ നബി (സ)യോട്‌ പരാതി പറഞ്ഞപ്പോൾ നബി(സ) പറഞ്ഞു ' നിങ്ങൾ ക്ഷമിക്കുക ,ഏത്‌ കാലവും മുൻ കാലത്തെ അപേക്ഷിച്ച്‌ ദുഷിച്ചതായിരിക്കും. നിങ്ങൾ നാഥനുമായി കണ്ടുമുട്ടുന്നത്‌ വരെ ഇതായിരിക്കും അവസ്ഥ
    സുബൈറുബ്‌ നു അ ദിയ്യ്‌ (റ) നിവേദനം ചെയ്ത ഹദീസ്‌ , ബുഖാരി (റ) റിപ്പോർട്ട്‌ ചെയ്തത്‌ #13/16,17 )


കുറിപ്പ്‌ :

നന്മയ്ക്ക്‌ വേണ്ടി നിലകൊള്ളുന്നവർക്കും നന്മ പ്രചരിപ്പിക്കുന്നവർക്കും ലാഭേച്ഛ കൂടാതെ കർമ്മനിരതരായിരിക്കുന്നവർക്കും എക്കാലത്തും പലവിധത്തിലുമുള്ള കുഴപ്പങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കേണ്ടി വരുമെന്നും എന്നാൽ അതിലൊന്നും മനസ്സ്‌ പതറാതെ തന്റെ ലക്ഷ്യം മാത്രം മുന്നിൽ കണ്ട്‌ കൊണ്ട്‌ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്‌ മുന്നേറാനുള്ള ആഹ്വാനവും പ്രചോദനവുമാണ്‌ ആദ്യമായി ഇവിടെ പ്രതിപാദിക്കുന്നത്‌. ഇരുൾ മുറ്റിയ രാത്രിപോലെ ഒന്ന് മറ്റൊന്നിനോട്‌ ചേർന്ന് കൊണ്ട്‌ ഒരു ഇടവേളയ്ക്ക്‌ സമയമില്ലാത്ത വിധത്തിൽ പ്രശനങ്ങൾ ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന നിലക്ക്‌ വന്ന് കൊണ്ടേയിരിക്കും എന്ന മൊഴി എത്രയോ അർത്ഥവത്തായി പുലർന്ന് കൊണ്ടിരിക്കുന്നു. ഏത്‌ മേഖലയിലായാലും ഇന്ന് നല്ലതിനു വേണ്ടി പ്രവർത്തിക്കുന്നവർക്ക്‌ സമൂഹത്തിൽ നിന്ന് പോലും വേണ്ട സഹകരണം ലഭിക്കുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും തെറ്റിദ്ധാരണകളുടെയും വ്യക്തി വിദ്വേഷത്തിന്റെയും രാഷ്ട്രീയ താത്പര്യങ്ങളുടെയും പേരിൽ നിരന്തരം വേട്ടയാടപ്പെടുകയും ചെയ്യപ്പെടുന്നു.

നാം സാധാരണയായി പറഞ്ഞ്‌ വരുന്നതാണ്‌ ' ഇന്നത്തെ അപേക്ഷിച്ച്‌ അന്ന് അഥവാ നമ്മുടെ കുട്ടിക്കാലം ' നല്ല കാലമായിരുന്നു എന്ന്. ഇത്‌ ഇന്നും ഇന്നലെയും മാത്രം ഒതുങ്ങുന്നതല്ല എന്ന് രണ്ടാമതായി ഇവിടെ വ്യക്തമാവുന്നു. കാലാം പഴകുന്തോറും കുഴപ്പങ്ങൾ അധികരിക്കുകയും നന്മ തിരസ്കരിക്കപ്പെടുകയും ചെയ്യുമെന്ന് ഈ ഹദീസ്‌ നമ്മെ ഓർമ്മിപ്പിക്കുന്നു. കാലം ചെല്ലും തോറും ദുഷിച്ചതാവുമെന്നും അതിനാൽ‌ ക്ഷമയോടെ കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകതയും ഈ ഹദീസ്‌ വ്യക്തമാക്കുന്നു.
നന്മയുടെ വാഹകർക്ക്‌ എന്നും അവരുടെ വഴിത്താരയിൽ പല പീഢനങ്ങളും അനുഭവിക്കേണ്ടി വരും . കുഴപ്പങ്ങൾ തീർന്നതിനു ശേഷം പ്രവർത്തന നിരതരാവാം എന്ന് കരുതുന്നത്‌ ശരിയല്ല കാരണം നാളെ നിന്നെ സൃഷ്ടിച്ച നാഥന്റെ സവിധത്തിലെത്തുന്നത്‌ വരെയും കുഴപ്പങ്ങളും പീഢനങ്ങളും ഒരു തുടർക്കഥയായിരിക്കും. അതിനാൽ ക്ഷമ കൈകൊള്ളുകയും പതറാതെ മുന്നേറുകയും ചെയ്യുക. കഴിഞ്ഞ കാല മഹാന്മാരുടെ ജീവ ചരിത്രങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നതും അതല്ലേ. പക്ഷെ, അവർ ഈ തലമുറക്ക്‌ വേണ്ടി സഹിച്ച ത്യാഗത്തിന്റെയും പീഢനങ്ങളുടെയും കഥകൾ അയവിറക്കാനോ അതിൽ നിന്ന് പാഠമുൾകൊണ്ട്‌ നമ്മുടെ ജീവിതവും പ്രവർത്തനവും ചി ട്ടപ്പെടുത്താനോ നമുക്ക്‌ സമയമില്ല.

സ്വന്തം ജീവിതം സമൂഹത്തിനു വേണ്ടി ഉഴിഞ്ഞ്‌ വെച്ചവർ ഏറെയുണ്ട്‌ ഇന്നും. അവരുടെ പാതയിൽ മുള്ള്‌ വിതറാനാണ്‌ പലപ്പോഴും അഭിനവ ഹജ്ജാജുമാർ (ദുഷ്ടരായ ഭരണാധികാരികൾ ) ശ്രമിക്കുക. പീഢനങ്ങളേറെ അവർ സഹിക്കേണ്ടിയും വരുന്നു. പരിഹാസങ്ങളും .. അക്രമം കൊണ്ട്‌ നന്മയെ കുഴിച്ച്‌ മൂടാൻ ഒരിക്കലും കഴിയില്ല അത്‌ കൂടുതൽ ഊർജ്ജസ്വലതയോടെ തഴച്ച്‌ വളരുക തന്നെ ചെയ്യും.

നന്മയുടെ പക്ഷത്ത്‌ നിലകൊള്ളുന്നവരുടെ പാതയിൽ നിലകൊള്ളാനും എല്ലാ തിന്മക്കെതിരെയും നിലപാട്‌ കൈകൊള്ളാനും ആർജ്ജവമുള്ളവരും ക്ഷമയുളളവരുമായിരിക്കാൻ ജഗന്നിയന്താവ്‌ നമ്മെ തുണയ്ക്കട്ടെ.. എന്ന പ്രാർത്ഥനയോടെ

മൊഴിമുത്തുകൾ-32

ദുഷിച്ച നേതാക്കളെ എതിർക്കണം

മൊഴിമുത്ത്‌:

  • ''പിന്നീട്‌ നിങ്ങളിൽ ചില നേതാക്കളുണ്ടാകും, നിങ്ങളുടെ ആഹാര മാർഗങ്ങളെ അവർ കരസ്ഥമാക്കും. നിങ്ങളോട്‌ സംസാരിക്കുമ്പോൾ അവർ കളവ്‌ പറയും. അവർ പ്രവർത്തിക്കും, ആ പ്രവൃത്തിയെ അവർ ചീത്തയാക്കും. (‌ ആക്ഷേപകരമായ പ്രവൃത്തി അവർ ചെയ്യും). അവരുടെ കളവിനെ നിങ്ങൾ സത്യമാണെന്ന് സമ്മതിക്കുകയും അവരുടെ ചീത്ത പ്രവൃത്തികളെ നിങ്ങൾ നന്നാക്കി പറഞ്ഞ്‌ കൊടുക്കുകയും ചെയ്താലല്ലാതെ നിങ്ങളിൽ നിന്ന് ഒന്നും അവർ തൃപ്തിപ്പെടുകയില്ല. അപ്പോൾ അവർക്ക്‌ അവകാശപ്പെട്ടത്‌ നിങ്ങൾ കൊടുക്കുവിൻ. അവരത്‌ കൊണ്ട്‌ തൃപ്തിപ്പെട്ടാൽ അങ്ങിനെ. അല്ലെങ്കിൽ, (അതായത്‌ അതിരുവിട്ട്‌ പ്രവൃത്തിച്ചാൽ )എതിർക്കണം. അതിൽ കൊല്ലപ്പെട്ടവൻ ആരോ അവൻ രക്തസാക്ഷിയാണ്‌''
    ( ത്വബ്‌റാനി (റ) റിപ്പോർട്ട്‌ ചെയ്ത ഹദീസ്‌ ,അബീസലമ (റ) യിൽ നിന്ന് നിവേദനം )
കുറിപ്പ്‌ :

കൊച്ചു ഗ്രാമം /പ്രദേശം മുതൽ അന്തരാഷ്ട്ര തലം വരെയുള്ള നേതാക്കളുടെ സ്വഭാവമാണ്‌ ഈ ഹദീസിൽ വരച്ച്‌ കാട്ടുന്നത്‌. നീചമായ പ്രവർത്തനങ്ങളും കാപട്യങ്ങൾ നിറഞ്ഞ വാക്കുകളും സ്വാർത്ഥമായ ആഗ്രഹങ്ങളും ഉദ്ധേശ്യങ്ങളും വ്യക്തി താത്പര്യങ്ങളും തോന്ന്യാസങ്ങളുമെല്ലാം ജനങ്ങൾ ശരിവെക്കണം , സമ്മതിച്ച്‌ കൊടുക്കണം. എന്നാലല്ലാതെ അവർ തൃപ്തരാവുകയില്ല. ഏതെങ്കിലും കാര്യത്തിൽ നാം ഈ നേതാക്കളോട്‌ മുഖം കറുപ്പിച്ചാൽ പിന്നെ തന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ച പരമാവധി ദ്രോഹിക്കുകയും നമ്മുടെ ജീവിത മാർഗങ്ങളെ വരെ തടയുകയും ..സമാധാന ജീവിതം നയിക്കാൻ കഴിയാത്ത രൂപത്തിലാക്കി തീർക്കുകയും ചെയ്യും. ഇതിനു എത്രയോ ഉദാഹരണങ്ങൾ നമുക്ക്‌ എല്ലാ തുറകളിലും കാണാൻ സാധിക്കും. കേവലം ഒരു പഞ്ചായത്ത്‌ മെമ്പറുടെ നേരെ നിന്ന് നിങ്ങൾ ചെയ്യുന്നത്‌ നീതികേടാണെന്ന് വിളിച്ച്‌ പറയാൻ നമുക്കിന്ന് ഭയമാണ്‌ . അങ്ങിനെ ചെയ്ത്‌ കഴിഞ്ഞാൽ നളെ നമ്മുടെ വീട്ടിൽ അക്രമം അഴിച്ച്‌ വിടാൻവരെ ഇവർ തയ്യാറാകും. നമ്മെ ഒറ്റപ്പെടുത്താനല്ലാതെ കൂടെ നിൽക്കാൻ അധികമാരുമുണ്ടവുകയുമില്ല. എന്തിനു ഞാൻ അതിൽ ഇടപ്പെട്ട്‌ എന്റെ മനസമാധാനം ഇല്ലാതാക്കണം എന്ന ചിന്തയിൽ ആരും തിരിൻഞ്ഞു നോക്കുകയില്ല.

പക്ഷെ ഇത്തരക്കാരോട്‌ രാജിയാവുകയല്ല എതിർക്കുക തന്നെ വേണമെന്ന് നമ്മെ പഠിപ്പിക്കുന്നു ഇവിടെ. സാധുജനങ്ങളെ ഉപദ്രവിച്ചും ഉപയോഗിച്ചും നേതാവായി നടക്കുന്നവരെ പല്ലും നഖവുമുപയോഗിച്ച്‌ എതിർക്കേണ്ടതുണ്ട്‌. അങ്ങിനെയുള്ള ചെറുത്തു നിൽപ്പിൽ മരണപ്പെട്ടാൽ അവന്‌ രക്തസാക്ഷിയുടെ സ്ഥാനം ലഭിക്കുമെന്ന് ഈ ഹദീസ്‌ സാക്ഷ്യം വഹിക്കുന്നു.

എന്നാൽ ഇന്ന് കുട്ടിനേതാക്കളെ മുതൽ അന്തരാഷ്ട്ര തലത്തിലുള്ള നേതാക്കളെ വരെ അവർ എന്ത്‌ അനീതി പ്രവർത്തിച്ചാലും നീച കൃത്യങ്ങൾ ചെയ്താലും പച്ചക്കള്ളം പറഞ്ഞാലും അവർക്ക്‌ റാൻ മൂളി സന്തോഷിപ്പിച്ച്‌ നടക്കുന്നവരെയാണ്‌ നാം കാണുന്നത്‌.

ജനങ്ങളെ ദ്രോഹിക്കുന്ന നേതാക്കൾ ക്കും അവരെ സന്തോഷിപ്പിച്ച്‌ തൻകാര്യം നേടുന്നവർക്കും ഈ ഹദീസ്‌ ഒരു പാഠമാവട്ടെ..

കൂട്ടി വായിക്കാൻ

നമ്മുടെ നാട്‌ ഇപ്പോൾ ഇലക്ഷൻ ചൂടിലാണല്ലോ.. വലിയാ വാഗ്ദാനങ്ങളും തേനൂറുന്ന വാക്കുകളുമായി വരുന്ന നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നതിനെ പറ്റി അവരെ ഓർമ്മിപ്പിക്കേണ്ട സമയം. വാഗ്ദത്ത ലംഘനവും കാപട്യവും ഇന്നിന്റെ രാഷ്ടീയക്കാരന്റെ മുഖമുദ്രയായി മാറിയിരിക്കയാണ്‌. രാജ്യതാത്പര്യമോ ജനങ്ങളുടെ സുരക്ഷിതത്വമോ സമാധാന ജീവിതമോ ഇവർക്ക്‌ വിഷയമല്ല. രാജ്യം വെട്ടി മുറിച്ച്‌ വിറ്റിട്ടാണെങ്കിലും പോക്കറ്റ്‌ വീർപ്പിക്കുക എന്ന ലക്ഷ്യം മാത്രം. നിഷ്കളങ്കമായ സേവനം ചെയ്യുന്നവർ ഉണ്ടാവാം. എന്നാൽ അവർ വേദിയിലെത്താൻ അവസരം കിട്ടാതെ എന്നും കഴിയേണ്ട അവസ്ഥയാണുള്ളത്‌. മൂല്യങ്ങൾക്ക്‌ വേണ്ടി നിലകൊള്ളുന്നവർ ഒരു പാർട്ടിയിലും ഇല്ലാതായ അവസ്ഥയാണിപ്പോൾ. സാർത്ഥരായ നേതാക്കളെ ജനാധിപത്യ രീതിയിൽ എതിർക്കാൻ കിട്ടുന്ന ഏറ്റവും നല്ല അവസരത്തിൽ വോട്ടാകുന്ന ആയുധം തേച്ച്‌ മിനുക്കി തയ്യാറാവുക. പ്രലോഭനങ്ങളിൽ വീഴാതെ ആയുധം ഉപയോഗിക്കുക. ..ആശംസകൾ