മൊഴിമുത്തുകള്‍-22

പുതുവസ്ത്രം ധരിക്കുമ്പോള്‍

‍മൊഴിമുത്ത്‌ :


  • ''നബി (സ) പുതുവസ്ത്രം ധരിക്കുമ്പോള്‍ തലപ്പാവ്‌, കുപ്പായം, രണ്ടാം മുണ്ട്‌ എന്നിങ്ങനെ ഓരോന്നിന്റെയും ( വസ്ത്രത്തിന്റെയും) പേരു പറഞ്ഞ്‌ ഇങ്ങിനെ പ്രാര്‍ത്ഥിക്കറുണ്ടായിരുന്നു: നാഥാ, സര്‍വ്വ സ്തുതിയും നിനക്കാണ്. എന്നെ ഈ വസ്ത്രം ധരിപ്പിച്ചത്‌ നീയാണ്. ഇതിന്റെയും (ഈ വസ്ത്രത്തിന്റെയും ) ഇതെന്തിനു വേണ്ടിയാണോ നിര്‍മ്മിച്ചത്‌ അതിന്റെയും ,നന്മ ഞാന്‍ നിന്നോറ്റ്‌ ചോദിക്കുന്നു. ഇതിന്റെയും , ഇതെന്തിനു വേണ്ടിയാണോ നിര്‍മ്മിച്ചത്‌ അതിന്റെയും, ദൂഷ്യത്തില്‍ നിന്നു ഞാന്‍ നിന്നില്‍ അഭയം തേടുകയും ചെയ്യുന്നു. ( അബൂസ ഈദ്‌ (റ) നിവേദനം ചെയ്ത, അബൂദാവൂദ്‌ (റ) 4020 , തിര്‍മിദി (റ) 1767 റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )



കുറിപ്പ്‌:


പുതുതായി ഒരു വസ്ത്രം ലഭിക്കുക എന്നത്‌ നാം ലോകരക്ഷിതാവിനെ നന്ദിപൂര്‍വ്വം സ്മരിക്കേണ്ട ഒരു സന്ദര്‍ഭമാണ്. ആ വസ്ത്രം കൊണ്ടുള്ള നന്മയെ ആഗ്രഹിക്കലും ഏതെങ്കിലും ദൂഷ്യം ഉണ്ടാവുന്നതിനെ തൊട്ട്‌ നാഥന്റെ കാവലിനെ തേടലും അനിവാര്യമാണെന്നതിനെ സൂചിപ്പിക്കുന്നു ഈ ഹദീസ്‌. ( ദൂഷ്യത്തിനു ഉദാഹരണം : ചില വസ്ത്രങ്ങളില്‍ തീ പെട്ടെന്ന് പടരുന്നു. അത്‌ പോലെ ചില വസ്ത്രങ്ങള്‍ ധരിച്ചതിനു ശേഷം ഉണ്ടാകുന്ന അസ്വസ്തകള്‍ തുടങ്ങിയവ ).


അത്‌ പോലെ ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ എല്ലാം വലത്‌ വശത്തിനു പ്രാധാന്യം കൊടുക്കുക എന്നത്‌ നബിചര്യയാണ്. പലപ്പോഴും നാം അശ്രദ്ധ കാണിക്കുന്ന വിഷയവുമാണത്‌. വസ്ത്ര ധാരണത്തിനും ആഹാര പാനീയങ്ങള്‍ കഴിക്കാനും റസൂല്‍(സ)വലത്‌ കൈയാണുപയോഗിച്ചിരുന്നത്‌ അത്‌ പോലെ വസ്ത്രം ധരിക്കുമ്പോഴും വലത്‌ ഭാഗത്തിനു മുന്‍ഗണന കൊടുത്തിരുന്നതായും അങ്ങിനെ ചെയ്യാന്‍ പറയുകയും ചെയ്തതായി നിരവദി ഹദീസുകള്‍ കാണാം. നമൂക്ക്‌ ഒരു നല്ല വസ്ത്രം ലഭിക്കുമ്പോള്‍ സന്തോഷിക്കുന്നതിനൊപ്പം നമ്മെ പോലെ തന്നെയുള്ള സഹജീവികളായ ഏത്രയോ മര്‍ത്യര്‍ ഒരു നല്ല വസ്ത്രത്തിനു കൊതിച്ച്‌ കഴിയുന്നുണ്ടെന്ന ഓര്‍മ്മ നമ്മെ നമുക്ക്‌ കൈവന്ന നന്മയില്‍ നന്ദിയുള്ളവരായും സഹജീവികളോടെ കാരുണ്യമുള്ളവരായും വര്‍ത്തിക്കാന്‍ നമ്മുടെ മനസ്സിനെ പാകപ്പെടുത്താന്‍ നിമിത്തമാകട്ടെ.



ഈദുല്‍ ഫിത്വര്‍ സുദിനത്തില്‍ നമ്മുടെ മക്കളുടെ സന്തോഷപ്രദമായ മുഖങ്ങളില്‍ നിര്‍വ്ര്യതിയടയുന്ന നാം നമ്മുടെ തൊട്ടടുത്തുള്ള ഭവനങ്ങളില്‍ ആ സന്തോഷത്തിനു വഴിയൊരുക്കുന്ന പുതു വസ്ത്രങ്ങള്‍ അണിയാന്‍ അവിടുത്തെ കുരുന്നുകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടോ എന്നൊരു അന്വേഷണം നടത്തേണ്ടതില്ലേ ! പ്രാദേശികമായ പരിഗണനകള്‍ ,കുടുംബപരമായ പരിഗണനകള്‍ അതെല്ലാം കഴിഞ്ഞിട്ട്‌ മതിയെന്ന് തോന്നുന്നും മറ്റ്‌ കാര്യങ്ങള്‍.. അതു തന്നെയല്ലേ തിരുനബി (സ) പഠിപ്പിച്ചതും. തന്റെ അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചാഹരിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന പ്രഖ്യാപനത്തിലൂടെ..



എല്ലാവര്‍ക്കും

മൊഴിമുത്തുകള്‍-21


റമദാന്‍ വ്രതത്തിന്റെ മഹത്വം

മൊഴിമുത്തുകള്‍:




  • ‍റസൂല്‍ (സ) പറഞ്ഞു. " അല്ലാഹു പ്രഖ്യാപിച്ചു; മനുഷ്യര്‍ ചെയ്യുന്ന കര്‍മ്മങ്ങളില്‍ വ്രതമല്ലാത്ത സര്‍വ്വ കര്‍മ്മങ്ങളും അവര്‍ക്ക്‌ തന്നെയുള്ളതാണ്, വ്രതമാകട്ടെ എനിക്കുള്ളതാണ് ! ഞാനാണതിനു പ്രതിഫലം നല്‍കുന്നത്‌. വ്രതം ( തെറ്റുകളില്‍ നിന്നും നരകാഗ്നിയില്‍ നിന്നും ) രക്ഷ നേടാനുള്ള ഒരു പരിചയാണ്. അതിനാല്‍ നിങ്ങള്‍ വ്രതാമനുഷ്ടിക്കുമ്പോള്‍ തെറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞ്‌ നില്‍ക്കുകയും വേണം. ആരെങ്കിലും നിങ്ങളെ അസഭ്യം പറയുകയാ നിങ്ങളുമായി വഴക്കുണ്ടാക്കുകയോ ചെയ്യുന്നതായാല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറയുക. മുഹമ്മദ്‌ നബിയുടെ ആത്മാവ്‌ ആരുടെ നിയന്ത്രണത്തിലാണോ അവന്‍ സത്യം ! നോമ്പുകരന്റെ വായയുടെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ പരിമളമുള്ളതാണ്. നോമ്പ്‌ അനുഷ്ടിക്കുന്നവനു ആഹ്ലാദിക്കാന്‍ രണ്ട്‌ അവസരമുണ്ട്‌. ഒന്ന് വ്രതം മുറിക്കുമ്പോള്‍, മറ്റൊന്ന് തന്റെ രക്ഷിതാവിനെ (അല്ലാഹുവിനെ ) കണ്ടുമുട്ടുമ്പോഴും. വ്രതം കാരണം അവനപ്പോള്‍ സന്തുഷ്ടനാകുന്നതാണ്. ( അബൂ ഹുറൈ റ (റ) നിവേദനം ചെയ്ത, ബുഖാരി (റ) 4/88 , മുസ്‌ലിം (റ) 163, 1151 റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )




  • ''വിശ്വാസ ദാര്‍ഢ്യതയോടെയും പ്രതിഫലമാഗ്രഹിച്ചും റമദാന്‍ മാസം വ്രതമനുഷ്ടിച്ചവരുടെ ഗതകാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. ( ബുഖാരി 4/97 , മുസ്‌ലിം 1079 )


വിവരണം:


സര്‍വ്വ കര്‍മ്മങ്ങളും അല്ലാഹുവിനു വേണ്ടിയാണു ചെയ്യേണ്ടതും അവനാണു അതിനു പ്രതിഫലം നല്‍കുന്നതും ചില കാര്യങ്ങള്‍ക്കുള്ള പ്രതിഫലം എത്രയെന്ന് അറിയിച്ചു. വ്രതത്തിന്റെ കാര്യത്തില്‍ അങ്ങിനെ അറിയിച്ചിട്ടില്ല ഐഹിക ലോകത്ത്‌ അപരനു കൊടുത്തുവീട്ടാനുള്ളതിനും വാക്കാലോ പ്രവ്ര്യത്തിയാലോ മറ്റുള്ളവരെ വിഷമിച്ചതിനും പകരമായി മനുഷ്യന്‍ ചെയ്ത സുക്യ്‌തങ്ങള്‍ പരലോകത്ത്‌ വെച്ച്‌ വീതിച്ച്‌ നല്‍കപ്പെടുമെന്ന് അറിയിച്ചിരിക്കുന്നു. എന്നാല്‍ നോമ്പിന്റെ പ്രതിഫലം ഇങ്ങിനെ വീതിച്ച്‌ നല്‍കപ്പെടുകയില്ല. ലോകമാന്യത്തിനു ( മറ്റുള്ളവരുടെ മുന്നില്‍ ആളാവാന്‍ ) ചെയ്യാന്‍ കഴിയാത്ത ഒരു കര്‍മ്മമാണു നോമ്പ്‌. ശാരീരികവും ആത്മിയവുമായ നേട്ടം കൈവരിക്കാന്‍ ഉതകുന്ന സഹായകവും. അതിനാലാണു അല്ലാഹു " നോമ്പ്‌ എനിക്കുള്ളതാണ്. ഞാനാണതിനു പ്രതിഫലം നല്‍കുന്നതെന്നു" പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്‌.

കുറിപ്പ്‌:


നാമൊക്കെ അനുഷ്ടിക്കുന്ന നോമ്പിന്റെ കാര്യത്തില്‍ ഒരു വിചിന്തനം നടത്തേണ്ടതില്ലേ.. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചത്‌ കൊണ്ട്‌ മാത്രം നോമ്പ്‌ സ്വീകാര്യമാവുമോ ? നാവിനും മനസ്സിനും പ്രവര്‍ത്തികള്‍ക്കും എല്ലം നിയന്ത്രണം വെക്കാന്‍ നമ്മില്‍ എത്രപേര്‍ക്ക്‌ കഴിയുന്നുണ്ട്‌. അനാവശ്യമായ ചര്‍ച്ചകളും വാഗ്വാദങ്ങളും അന്യനെ പറ്റിയുള്ള പാരകളുമായി ‍ ദിനങ്ങള്‍ തള്ളിനീക്കുന്നവരുടെ നോമ്പ്‌‍ പട്ടിണിമാത്രമായി പരിഗണിക്കുമെന്ന താക്കിത്‌ പലരും ഓര്‍ക്കാതെ പോകുന്നു. ഞാന്‍ നോമ്പ്കാരനാണെന്ന് പറഞ്ഞ്‌ ഒഴിഞ്ഞ്‌ മാറാന്‍ നമ്മുടെ ദുരഭിമാനവും താന്‍ പോരിമയും നമ്മെ പലപ്പോഴും അനുവദിക്കാറില്ല എന്നതല്ലേ വാസ്തവം. പണ്ഡിതന്മാരുടെ വരെ പച്ചമാസം കൊത്തിവലിക്കുന്ന പലരെയും ഈ വ്രത നാളിലും നമുക്ക്‌ കണ്ടെത്താം. അവര്‍ക്ക്‌ നല്ല ബുദ്ധി കൈവരാന്‍ പ്രാര്‍ത്ഥിച്ച്‌ അത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് ഒഴിയുകയാണു അഭികാമ്യം മനസ്സിനും ശരീരത്തിനും പ്രവര്‍ത്തികള്‍ക്കും ഒരുപോലെ വ്രതമനുഷ്ടിച്ച്‌ , ഭൗതികവു ആത്മീയവുമായ നേട്ടം കൈവരിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന പാര്‍ത്ഥനയോടെ


അവലംബം : രിയാളുസ്വാലിഹീന്‍

മൊഴിമുത്തുകള്‍-20

''വിശപ്പിന്റെ മഹത്വം''

മൊഴിമുത്തുകള്‍:

"മുഹമ്മദ്‌ നബി (സ) വഫാതാകുന്നത്‌ വരെ ( മരണപ്പെടുന്നത്‌ വരെ ) അവിടുത്തെ കുടുംബം രണ്ട്‌ ദിവസം തുടര്‍ച്ചയായി ബാര്‍ലിയുടെ റൊട്ടി വയറു നിറയെ കഴിച്ചിട്ടില്ല " ( ആഇശ (റ) വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ്‌ , റിപ്പോര്‍ട്ട്‌ ചെയ്തത്‌ ബുഖാരി (റ) 9/478 , മുസ്‌ ലിം (റ) 2970 )

''ആ ഇശ (റ) പറയാറുണ്ട്‌. എന്റെ സഹോദരീ പുത്രാ, അല്ലാഹുവാണേ, റസൂല്‍ (സ) യുടെ വീടുകളില്‍ (ഭാര്യമാരുടെ വീടുകളില്‍ ) തീ കത്തിക്കാത്ത നിലയില്‍ മൂന്ന് ചന്ദ്രപിറവി (മൂന്ന് മാസത്തെ ) ഞങ്ങള്‍ കണ്ടിട്ടുണ്ട്‌. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്റെ സഹോദരീ, പിന്നെ എങ്ങിനെയായിരുന്നു നിങ്ങളുടെ ജീവിതം ? ആഇശ (റ) പറഞ്ഞു . കാരക്കയും ( ഉണക്കിയ ഈത്തപ്പഴം ) വെള്ളവും മാത്രം .പക്ഷെ കറവക്ക്‌ കൊടുക്കുന്ന ഒട്ടകങ്ങളുടെയും ആടുകളുടെയും ഉടമസ്ഥരായ ചില അന്‍സാരീ അയല്‍ക്കാര്‍ നബി(സ)ക്കുണ്ടായിരുന്നു. അവരതിന്റെ പാല്‍ റസൂല്‍(സ)ക്ക്‌ കൊടുത്തയക്കും. അവിടുന്ന് അത്‌ ഞങ്ങള്‍ക്കും കുടിക്കാന്‍ തരുമായിരുന്നു. (ഉര്‍വ (റ) വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടത്‌, റിപ്പോര്‍ട്ട്‌ ചെയ്തത്‌ ബുഖരി (റ) 11/251 , മുസ്‌ലിം (റ) 2972 )

വയറു നിറക്കാന്‍ താണയിനം കാരക്കപോലും കിട്ടാത്ത അവസ്ഥയില്‍ ഞാന്‍ നിങ്ങളുടെ പ്രവാചകനെ കണ്ടിട്ടുണ്ട്‌ ( നുഅ്മാനുബുനു ബശീര്‍ (റ) നിവേദനം ചെയ്തത്‌, മുസ്‌ലിം (റ) 2978 )

ഒരിക്കല്‍ റസൂല്‍ (സ) വീട്ടില്‍ നിന്ന് പുറത്തിറങ്ങി . അപ്പോള്‍ അബൂബക്കര്‍ (റ) വും ഉമര്‍ (റ)വും വഴിയില്‍. ഈ സമയത്ത്‌ നിങ്ങള്‍ വീടിനു പുറത്തിറങ്ങാന്‍ കാരണമെന്തെന്ന് റസൂല്‍ അന്വേഷിച്ചു. 'അല്ലാഹുവിന്റെ റസൂലേ , വിശപ്പ്‌.' അവര്‍ പ്രതികരിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു. 'എന്റെ ആത്മാവ്‌ ആരുടെ നിയന്ത്രണത്തിലാണോ അവന്‍ തന്നെ സത്യം നിങ്ങളെ പുറത്തിറക്കിയ അതേ കാരണം തന്നെയാണു എന്നെയും പുറത്തിറക്കിയത്‌ ' ( അബൂ ഹുറൈ റ (റ) നിവേദനം ചെയ്തത്‌, മുസ്‌ ലിം 2038 , തിര്‍മുദി 2370 )

റസൂല്‍ (സ)പറഞ്ഞു; അല്ലാഹുവേ മുഹമ്മദ്‌ നബിയുടെ കുടുംബത്തിന്റെ ഭക്ഷണം കഷ്ടിച്ചുജീവിക്കാനുതകുന്നതാക്കണമേ ( അബൂഹു റൈ റ (റ) വില്‍ നിന്ന് നിവേദനം, ബുഖാരി 11/251, മുസ്‌ ലിം 1055 ,2281 )

റസൂല്‍ (സ) പറഞ്ഞു " അല്ലാഹു നല്‍കിയതില്‍ സംത്ര്യപ്തനും ഉപജീവനത്തിനു മാത്രം ആഹാരവുമുള്ള സത്യവിശ്വാസി വിജയിച്ചിരിക്കുന്നു " ( അബ്‌ ദുല്ല (റ) വില്‍ നിന്ന് നിവേദനം , മുസ്‌ ലിം 1054 )

റസൂല്‍ (സ) പറഞ്ഞു "വയറിനേക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടുണ്ടാവില്ല. തന്റെ നട്ടെല്ലു നിവര്‍ത്തി നിര്‍ത്താനുള്ള ഭക്ഷണം മാത്രം മതി മനുഷ്യന്. കൂടിയേ കഴിയൂ എന്നുണ്ടെങ്കില്‍ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം പാനീയത്തിനും ഒരു ഭാഗം ശ്വാസോചഛാസത്തിനുമായി ഭാഗിച്ചു കൊള്ളുക ( മിഖ്ദാം (റ) വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ്‌ , തിര്‍മിദി (റ) 2381 )

കുറിപ്പ്‌:

ഒരു വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണു ഈ ഹദീസുകള്‍. ലോകത്തിനു മുഴുവന്‍ അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം സ്യ്‌രഷ്ടിച്ചിട്ടില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യം വഹിച്ച ലോക ഗുരു മുഹമ്മദ്‌ നബി (സ) തങ്ങള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അനുവര്‍ത്തിച്ചിരുന്ന നിലപാടുകള്‍, നബി (സ) തങ്ങളും അവിടുത്തെ കുടുംബവും അനുഭവിച്ച വിശപ്പ്‌ , ദാരിദ്ര്യം , അതില്‍ ദര്‍ശിച്ച മഹത്വം എന്നിവയെല്ലാം നമുക്ക്‌ പാഠമാവേണ്ടതല്ലേ..!

വിഷപ്പ്‌ എന്താണെന്ന് തന്നെ അറിയാതെ വളരുന്ന അല്ലെങ്കില്‍ വളര്‍ത്തുന്ന ആധുനിക യുവത വിശന്ന് തളര്‍ന്നവന്റെ അവസ്ഥ എങ്ങിനെ മനസ്സിലാക്കാനാണ് ? തീന്‍ മേശയില്‍ നിരക്കുന്ന വിഭവങ്ങളില്‍ കുറ്റവും കുറവും കണ്ടെത്തി അത്‌ പ്രയാസപ്പെട്ട്‌ ഉണ്ടാക്കിയ പത്നിയെ ശാസിക്കുന്ന പരമ ഭക്തരായവര്‍ എത്രയോ ! ഉണ്ടാക്കിയ ഭക്ഷണം വലിച്ചെറിയുന്നവരും കുറവല്ല ! ഇവരെല്ലാം എടുത്തു പറയുന്നതും ഈ നബി(സ)യുടെ തിരുമൊഴികള്‍ തന്നെയെന്നത്‌ വളരെ വിചിത്രമായി തോന്നുകയാണ്.

വയറു നിറയെ വിഭവ സമ്ര്യദ്ധമായ ആഹരാം കഴിക്കുമ്പോള്‍ അരവയറുമായി കഴിയുന്നവരെ ഓര്‍ക്കുന്നവര്‍ എത്രയുണ്ട്‌ ? കൈവന്ന സൗഭാഗ്യത്തില്‍ ജഗന്നിയന്താവിനോട്‌ നന്ദി പ്രകാശിപ്പിക്കുന്നവര്‍ എത്രയുണ്ട്‌ ? പരിശുദ്ധ റമദാനിലെ വ്രതത്തിന്റെ ഉദ്ധേശ്യങ്ങളില്‍ ഒന്ന് തന്നെ ഈ വിശപ്പ്‌ എല്ലാവരും രുചിക്കുക എന്ന് തന്നെയാണ്. സഹജീവികളോട്‌ കാരുണ്യത്തോടെ വര്‍ത്തിക്കാന്‍ അത്‌ കാരണമാവണം. പക്ഷെ ഇന്ന് ആ ലക്ഷ്യം കാറ്റില്‍ പറത്തുന്ന രീതിയില്‍ ,വ്രതാനുഷ്ഠാനത്തിന്റെ പ്രവിത്രത ഇല്ലാതാക്കുന്ന രീതിയില്‍, ഭക്ഷണമേളകളായി അധപതിക്കുകയാണോ നമ്മുടെ വിടിന്റെ അകത്തളങ്ങള്‍ വരെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ശ്വാസം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ വലയുന്ന അനവധിപേര്‍ നമുക്ക്‌ ചുറ്റുമുണ്ടെന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കാന്‍ ശ്രമിയ്ക്കാം.

പ്രാര്‍ത്ഥനയോടെ

‍അവലംബം : രിയാളുസ്വാലിഹീന്‍

മൊഴിമുത്തുകള്‍-19

മൊഴിമുത്തുകള്‍

റമദാന്‍ മാസം:

''റമദാന്‍ അഗതമായാല്‍ ആകാശത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യും'' ( ശൈഹാന്‍ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദിസ്‌ )

നോമ്പ്‌

''നോമ്പ്‌ ഒരു കാവലാണ് ''( അബൂ ഹുറൈ റ (റ) വില്‍ നിന്ന് നിവേദനം, ബുഖാരി (റ) & മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

അത്താഴം

''നിങ്ങള്‍ അത്താഴം കഴിക്കുവിന്‍ , തീര്‍ച്ചയായും അതില്‍ പുണ്യമുണ്ട്‌'' ( ശൈഹാന്‍ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

നോമ്പ്‌ മുറിക്കല്‍

''‍നിങ്ങളില്‍ ആരെങ്കിലും നോമ്പ്‌ മുറിക്കുന്നതായാല്‍ കാരക്ക (ഉണക്കിയ ഈത്തപ്പഴം ) കൊണ്ട്‌ മുറിക്കട്ടെ തീര്‍ച്ചയായും അത്‌ പുണ്യമാണ്. അത്‌ കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ട്‌ മുറിക്കട്ടെ തീര്‍ച്ചയായും അത്‌ ശുദ്ധിയുള്ളതാണ് ''( ഇമാം അഹ്‌ മ ദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

‍അല്ലാഹു സ്വീകരിക്കുന്ന വിധത്തില്‍ ഈ റമദാന്‍ ആചരിക്കുവാന്‍ കഴിയട്ടെ..

എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍